എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Wednesday, February 29, 2012

ഇലകളില്ലാത്ത ഒരു മരം


                    
"എന്താ സംഭവിച്ചത് പോളേട്ടാ? ";കയ്യിലുണ്ടായിരുന്ന ടോര്‍ച്ചിന്‍റെ ഇത്തിരിവെട്ടത്തില്‍ ആരെയോ തോളില്‍ താങ്ങി വന്ന പോളെട്ടനോട്ഞാന്‍ ചോദിച്ചു .  
                                                                                                                                                     
"അതൊന്നും ഇപ്പോള്‍ പറയാന്‍ നേരമില്ല ;നീ ഇയാളെ ഒന്ന് പിടിച്ചേ " നെറ്റിയില്‍ നിന്ന് ഒഴുകിയിറങ്ങിയ ചോര തുടച്ചു പോളേട്ടന്‍ പറഞ്ഞു 

 .അയാളെ താങ്ങിക്കൊണ്ടു നടക്കുക വല്യ ഒരു പണിയായിരുന്നു , സാമാന്യം നല്ല ഭാരമുണ്ടായിരുന്നു അയാള്‍ക്ക്‌ ,ട്രാക്കിനും മലയിടുക്കുകള്‍ക്കും ഇടയില്‍ നടവഴിയൊന്നും ഉണ്ടായിരുന്നില്ല.മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാന്‍ ഉണ്ടാക്കിയ ചാലില്‍ കൂടെ വേണം നടക്കാന്‍ . വളര്‍ന്നു കയറിയ കാട്ടുപുല്ലുകള്‍ മുള്ളുകള്‍ കൊണ്ടുംമുരത്ത ഇലപ്പടര്‍പ്പുകള്‍ കൊണ്ടും ഞങ്ങളെ ചെറുത്തു .

അമര്‍വാടി കൊടുങ്കാടിനും മലകള്‍ക്കും ഇടയിലെ ഒരു സ്റ്റേഷന്‍ ആണ് .തുരങ്കങ്ങള്‍ ആരംഭിക്കുന്നിടം .വലിയ കോട്ട കെട്ടിയപോലെ നാലുപാടും മലയിടുക്കുകള്‍ വെയില് കായുമ്പോള്‍ എങ്ങു നിന്നെന്നറിയാതെ ഒഴുകിയെത്തുന്ന ഒരു പുഴയാകും റെയില്‍വേ ട്രാക്ക് .പുലിയും നരിയും ഒക്കെയാണ് ആ സ്റ്റേഷന്‍ ഓപ്പെറേറ്റ്‌  ചെയ്യുന്നതെന്ന്തമാശ പറയാറുണ്ട് ഞങ്ങള്‍ .

മലകളെ കാടിനെ അരുവികളെ ഒക്കെ വെറുത്തു പോകും നമ്മള്‍ അമര്‍വാടിയില്‍ ക്കൂടി യാത്ര ചെയ്‌താല്‍.കാട്,വീണ്ടും കാട്, അത് കഴിഞ്ഞും കാട് .മനുഷ്യവാസത്തിന്‍റെ ലക്ഷണമായി വല്ലപ്പോഴും ഒരു പാട് ദൂരെ മലകളെ ചുറ്റിക്കയറി പോകുന്ന ഒരു ബസ്‌, അല്ലെങ്കില്‍ ഒരു പൊതു കിണര്‍ അങ്ങനെയെന്തെങ്കിലും  ഒക്കെ കണ്ടാലായി .

അമര്‍വാടി മുതല്‍ തലവടെ വരെ കുത്തനെ ഇറക്കമാണ് ,ഒരു ട്രെയിന്‍ വെറുതെ കൊണ്ട് പോയി അമര്‍വാടിയില്‍ കൊണ്ട് വെച്ച് കൈ വിട്ടാല്‍ പത്തിരുപത്തഞ്ചുകിലോമീറ്റര്‍ അപ്പുറത്ത്  തലവടെ കഴിഞ്ഞോ മറ്റോ നോക്കിയാല്‍ മതി .ഓടിക്കാന്‍ ഒരു എഞ്ചിനും വേണ്ട .നിര്‍ത്താന്‍ ആള് വേറെ വരേണ്ടി വരും എന്ന് മാത്രം .

സാധാരണ മഴക്കാലം ഞങ്ങള്‍ക്ക്കടുത്ത പരീക്ഷണകാലം ആണ്. എപ്പോഴുംഇടിഞ്ഞു വീഴുന്ന മലഞ്ചെരിവുകളും പാറക്കെട്ടുകളും ഒക്കെയായി ചില്ലറ ഒന്നുമല്ല ഞങ്ങള്‍ മല്ലടിക്കാറു ള്ളത് .ട്രാക്ക്‌ ഒലിച്ചു പോകലും സിഗ്നല്‍ തകരാറുകളും എന്ന് വേണ്ടാ മിക്കവാറും അപകടങ്ങളുടെ മാത്രം കാലം ആണത്.ആ സമയത്ത്  യാത്രക്കൊരുങ്ങുമ്പോള്‍ ഞങ്ങള്‍  എപ്പോഴും ഒരു കണ്ണ് കൂടുതല്‍ കരുതും 
                               
 അത് പക്ഷെ ഒരു വേനല്‍ക്കാല രാത്രിയായിരുന്നു . നല്ലചൂടും നേര്‍ത്ത നിലാവുമുള്ള ഒരു രാവ്‌.എന്നിട്ടും പോളേട്ടന്‍റെ  വണ്ടിക്കു മുന്നില്‍ ഭീമാകാരനായ ഒരു പാറക്കല്ല് തടസ്സമായി .അത് അടുത്തുള്ള മലഞ്ചരിവില്‍ നിന്ന് താഴെക്കുരുണ്ട് ട്രാക്കിന്‍റെ നടുക്ക് വന്നു വീണു.

വണ്ടി നൂറു കിലോമീറ്ററോളം സ്പീഡില്‍ ആണ് ഓടിക്കൊണ്ടിരുന്നത് .          നിറുത്തിയിട്ടും നില്‍ക്കാതെ അത് പാളംതെറ്റി അടുത്തുള്ള തുരങ്കത്തില്‍ മുഖം പൊത്തി.പിറകിലെ ബോഗികള്‍ അതിനു മീതെ ഒന്നൊന്നായി വന്നു ഇടിച്ചു കയറി  .
         
 അപകട സ്ഥലം ഒരു വലിയ വളവിനു ശേഷം ആയിരുന്നതിനാല്‍ പോളേട്ടനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .എമെജന്‍സി  ബ്രേക്ക് വലിച്ചു ലോക്കോയുടെ ഫ്ലോറില്‍ കമിഴ്ന്നു കിടക്കാന്‍ ശ്രമിച്ചു നോക്കി .അത്ര തന്നെ.

ഒരു വലിയ ഗദ കൊണ്ട് തച്ചു തകര്‍ത്താലെന്ന പോലെ എഞ്ചിനും ഏഴെട്ടു ബോഗികളും തവിട് പൊടിയായി .ബോഗികള്‍ ഒന്നിനു  മീതെ ഒന്നായി പാഞ്ഞു കയറി .ഒറ്റയടിക്ക് അറുപത്തിയെഴു പേരാണ് മരിച്ചത് ,പലരും ഉറക്കത്തില്‍ തന്നെ പരലോകം പൂകി .ചിലര്‍ ബോഗിയില്‍ നിന്ന് തെറിച്ചു പുറത്തുള്ള കുറ്റിക്കാട്ടില്‍ പോയി വീണു ,മൂന്നാല് ദിവസങ്ങള്‍ക്കു ശേഷം ആണ് അവരുടെ ദേഹങ്ങള്‍ കണ്ടെടുത്തത് .
                  
ആ സ്ഥലത്തെക്കാണ്‌ ഞങ്ങള്‍ റെസ്ക്യൂ ട്രെയിനും കൊണ്ട് ചെന്നത് .ഞങ്ങള്‍ക്ക് പിടിപ്പതുപണിയുണ്ടായിരുന്നു .വെളിച്ചമേതുമില്ല ,വഴിയൊട്ടുമില്ല ,അപകടത്തില്‍ പെട്ട ബോഗികള്‍ക്ക് എടുത്തു മാറ്റി വെക്കുന്നത് പോകട്ടെ ,നടക്കാനോ നില്‍ക്കാനോ പോലും  ഇടമില്ല .      

    അകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ആയി ക്രയിന്‍ പോലയുള്ള ഉപാധികള്‍ അപകടം നടന്നത് രണ്ടു തുരങ്കങ്ങള്‍ക്കിടക്ക് ആയതിനാ എത്തിക്കാന്‍ നിര്‍വ്വാഹമില്ല എന്തെങ്കിലും ഒരു  സഹായത്തിനു അടുത്തു നാലഞ്ചു കിലോമീറ്റര്‍ ദൂരത്തെങ്ങും  ആള്‍ത്താമസവുമില്ല

അന്നാണ് ജീവിതത്തിലാദ്യമായി മരിച്ചവര്‍ മാത്രം യാത്ര ചെയ്യുന്ന ഒരു ട്രയിന്‍ ഞാന്‍ ഓടിച്ചത് ,അവര്‍ അവിടെ നിശബ്ദരായി കഴിഞ്ഞു കൂടി .ചായ കാപ്പി വിളികള്‍ ഇല്ല ,മൊബൈലിലെ ഉറക്കെയുള്ള സംസാരങ്ങളില്ല .പത്രം കടം വാങ്ങിച്ചു വായനയില്ല ,പുകവലിയോ ,പൊട്ടിച്ചിരികളോ ,ഉറക്കം തൂങ്ങലോ ഇല്ല ,നിശബ്ദത മരവിച്ച വെറും യാത്ര മാത്രം .

അമര്‍വാടിയിലെസ്റ്റേഷന്‍ മുറ്റം മൃതദേഹങ്ങളെ കൊണ്ട് നിറഞ്ഞു .റെയില്‍വെയില്‍ വലിയ പദവിയുള്ള റീജിയണല്‍ മാനേജര്‍ നിസ്സാരന്മാരായ കൂലിപ്പണിക്കാര്‍ക്കും  തൊഴിലാളികള്‍ക്കുമൊപ്പം കുന്തിച്ചിരുന്നു പുക വലിച്ചു .ഓരോ ശവശരീരവും അയാളുടെ മുഖത്ത് ഒരു നടുക്കമായി  പൊതിഞ്ഞു നമ്പര്‍ കുത്തുന്നത് ഞാന്‍ കണ്ടു .എന്‍റെ  ദേഹവും ചോരപ്പശിമയാല്‍ഒട്ടുന്നുണ്ടായിരുന്നു .
                                                                                                           
അത്രനേരവും യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ഓടിയ പോളേട്ടന്‍ അപ്പോഴേക്കും  വീണു പോയിരുന്നു .പോളേട്ടന്‍റെ  തലക്കു സാരമായ പരിക്ക് പറ്റിയിരുന്നു കുറച്ചു നാളത്തേക്ക് ഗന്ധങ്ങള്‍ അന്യമായിപ്പോകും വിധം ,മൂക്കിന്‍റെ പാലം തകര്‍ന്നു . ഞങ്ങളുടെ ഡോക്ടര്‍മാരുടെ സംഘം പ്രാഥമിക പരിശോധന കഴിഞ്ഞു പോളേട്ടനെ പുനെയിലേക്ക് റെഫര്‍ ചെയ്തു .

നേരം ഇതിനിടക്ക്‌ പുലര്‍ന്നു നല്ല വെളിച്ചം വെച്ചിരുന്നു .യാത്രക്കാരെ എല്ലാവരെയും ഒഴിപ്പിച്ച ശേഷം ഞങ്ങള്‍ വീണ്ടും ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിലെര്‍പ്പെട്ടു .അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം .ഒരു പാട് സമയമെടുക്കും.ആരോ അപകട സ്ഥലത്തെത്തിച്ച ബ്രെഡും ഓംലെട്ടും കഴിച്ചു ഞങ്ങള്‍ വീണ്ടും യുദ്ധത്തിനിറങ്ങി .
                                                                                                                    
ഇപ്പോള്‍ കുറച്ചു സമാധാനമുണ്ട് ഞങ്ങള്‍ക്ക് .അപകടസ്ഥലത്തു നിന്ന് ബോഗികള്‍ നീക്കം ചെയ്യാന്‍ കുറെ നേരമെടുക്കും .അത് വരെ ഞങ്ങള്‍ക്ക് എഞ്ചിനില്‍ തന്നെ ഇരിക്കാം .ഞാന്‍ ഉറക്കം തൂങ്ങാന്‍ ശ്രമിച്ചു .പക്ഷെ ഏതെല്ലാമോ പേക്കിനാവുകള്‍ എന്‍റെ  തലയ്ക്കു മുകളില്‍ മൂളിപ്പറന്നത് മിച്ചം .

വെയിലിനു ചൂട് കൂടിക്കൂടി വന്നു.പൊടിയും ചൂടും കലര്‍ന്ന ഒരു കാറ്റ്എന്‍ജിനുള്ളില്‍ തിരിഞ്ഞു കളിച്ചു .വിയര്‍പ്പില്‍ നിന്ന് പോലും ആ കാറ്റ് ഈര്‍പ്പമൂറ്റും.ഞങ്ങള്‍ കരുതിയിരുന്ന വെള്ളവും ബിസ്കറ്റുംഒക്കെ ഞൊടിയിടയില്‍ കാലിയായി .
                                                                                                                              
ഉച്ച കഴിഞ്ഞിട്ടും ഭക്ഷണം എത്താത്തത് കൊണ്ട് ഞാന്‍  അന്വേഷിച്ചിറങ്ങി."തലച്ചുമട് ആയി കൊണ്ട് വരുന്നതല്ലേ .വന്നപ്പോഴേ തീര്‍ന്നു ,എവിടെയായിരുന്നിത്ര നേരം? " പാന്‍ട്രിയുടെ ചുമതല ഉള്ള ഓഫീസര്‍ കൈ മലര്‍ത്തി .

ഇനി രാത്രി വരെ പട്ടിണി എന്ന് കരുതി (അത് ഞങ്ങള്‍ക്ക് അത് അത്ര വലിയ കാര്യം ഒന്നുമല്ല.പൊതുവേ അപകടസ്ഥലങ്ങളില്‍ ഭക്ഷണം കിട്ടിയില്ലെങ്കിലും പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല .അല്ലെങ്കില്‍ തന്നെ വണ്ടിയോടിക്കുന്നതിനിടെ പലപ്പോഴും ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുമില്ല ) ഞാന്‍ തിരികെ നടക്കാന്‍ ഒരുങ്ങുമ്പോഴാണ്

"ഇച്ചിരി വെള്ളം തരണേ"

 എന്ന പച്ച മലയാളത്തിലുള്ള ഒരു ദീനമായ അപേക്ഷ കേട്ടത് .തിരിഞ്ഞു നോക്കുമ്പോള്‍ ഇടമുറിയാതെ പണിയെടുക്കുന്ന കൂലിവേലക്കാര്‍ .നിര്‍ദ്ദേശം നല്‍കുന്നഓഫീസര്‍മാര്‍ ഒപ്പം മറ്റൊന്നും ശ്രദ്ധിക്കാതെ വേല ചെയ്യുന്ന  ഞങ്ങളുടെ റെസ്ക്യൂ സ്റ്റാഫ്‌ ,വേറെയാരെയും കാണാനില്ല ,

" ബച്ചാവോ ;ഹെല്പ് മി "    
                                                                                              
വീണ്ടും ദീനസ്വരമുയര്‍ന്നു .ഇത്തവണ ഞാന്‍ ആളെ കണ്ടെത്തി .ഒന്നിന് മീതെ ഒന്നായി കയറിയിരുന്ന ബോഗികള്‍ക്ക് മുകളില്‍ നിന്നായിരുന്നു ആ  കരച്ചില്‍ .മൂന്നാമത്തെ ബോഗി വട്ടം ഒടിഞ്ഞു പോയിരുന്നു .അതിനിടക്ക്  കുടുങ്ങിക്കിടക്കുകയായിരുന്നു അയാള്‍ .രാത്രി ടോയിലറ്റില്‍ പോയതോ മറ്റോ ആകാം .

അയാള്‍ അടുത്തു കൂടെ ആര് പോയാലും അറിയാവുന്ന ഭാഷയിലെല്ലാം" വെള്ളം തായോ" എന്ന് നിര്‍ത്താതെ കൂവിക്കൊണ്ടിരുന്നു .പക്ഷെ ആരും അയാളെ ഗൌനിച്ചതേയില്ല .എല്ലാവരും അവരവരുടെ ജോലികളില്‍ വ്യാപൃതരായിരുന്നു .

എനിക്ക് കഷ്ടം തോന്നി .ഏതോ അചോദനപ്രേരണയാല്‍ ഞാന്‍ അടുത്തിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു മറാട്ടിയുടെ അടുത്തു വെച്ചിരുന്ന വെള്ളക്കുപ്പി കടന്നെടുത്ത്ആ പാവത്തിന് എറിഞ്ഞു കൊടുക്കാനോരുങ്ങി .പിരടിക്ക് ഊക്കന്‍ ഒരു തള്ള് കിട്ടി ഞാന്‍ പിടച്ചു വീണു .ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവന്‍ മറാത്തിയില്‍ എന്നെയെന്തോക്കെയോ പുലഭ്യം പറഞ്ഞു .

എന്‍റെ  മുട്ട് പൊട്ടി ചോര വന്നപ്പോഴാണ് എനിക്ക് അയാളുടെ കുപ്പിയില്‍ ഊണ് കഴിക്കുകയായിരുന്ന ആ പാവത്തിന്കഷ്ടിച്ച്  ഒരു കവിള്‍ കുടിക്കാനുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ  എന്ന് ബോധമുദിച്ചത്.ആരും കണ്ടില്ല എന്ന സമാധാനത്തില്‍ ഞാന്‍ ലേശം മാറി ഒരു തിണ്ടിലെ പുല്‍പ്പരപ്പില്‍ ഇരുന്നു .

ബോഗിക്ക് മീതെ കുടുങ്ങിക്കിടന്നവന്  യേശുവിന്‍റെ  ച്ഛായ ഉണ്ടെന്നു എനിക്ക് തോന്നി ,അയാള്‍ കാണാന്‍ സിംപ്ലന്‍ ആയ ഒരു ചാണത്തലയന്‍ ആയിരുന്നു ,അതല്ല,എന്നിട്ടും അയാള്‍ എവിടെയോ യേശുവുമായി ഒരു സാമ്യം പങ്കു വെച്ചു.ഒരു പക്ഷെ ആകാശത്തും ഭൂമിയിലും അല്ലാത്ത (കുരിശിലെന്ന പോലെ ) ആ കിടപ്പിലാവാം

  ഹരിയേട്ടന്‍ ആയിരുന്നു റെസ്ക്യൂ ടീമിന്‍റെ  ലീഡര്‍ ,എന്നെ കണ്ടപ്പോ ഹരിയേട്ടന്‍ പരിചയം പുതുക്കി :"ആ ,നീയാണോ ഡ്രൈവര്‍ ?"
മോളില്‍ ത്രിശങ്കുവില്‍ കിടക്കുന്നവനെ ചൂണ്ടി ഞാന്‍ ചോദിച്ചു ."അവനെ മാത്രം ഇറക്കാത്തതെന്താ ഹരിയേട്ടാ ? "
ജോലിയില്‍ നിന്ന് ശ്രദ്ധ വിടാതെ ഹരിയേട്ടന്‍ പ്രതിവചിച്ചു "എങ്ങനെ ഇറക്കാനാ? "

അത് നേരായിരുന്നു .അയാള്‍തൂങ്ങിക്കിടന്നിരുന്നത് ഒരു പാട് ഉയരത്തില്‍ ആയിരുന്നു,മൂന്നു ബോഗികള്‍ അടുക്കിയടുക്കി വെച്ച ഉയരം.മല മുകളില്‍  ഉണങ്ങി വീഴാറായ ഒരു മരത്തിന്‍റെ  ചുക്കിച്ചുളിഞ്ഞ ചില്ലകള്‍ മാത്രം അയാളുടെ കയ്യകലത്തില്‍ ഉണ്ട്  . ഞങ്ങളുടെ പക്കല്‍ ആവട്ടെ  ഏണിയൊട്ടു  ഉണ്ടായിരുന്നുമില്ല.

"അവന്‍ അങ്ങനെ കിടക്കട്ടെ .കുറച്ചു നേരം " ചിരിച്ചു കൊണ്ട് ഹരിയേട്ടന്‍ പറഞ്ഞു ,നിസ്സഹായത കൂടുമ്പോള്‍ നാം തമാശ പറഞ്ഞു പരാജയപ്പെടും എന്ന് ആ വാക്കുകള്‍ കേള്‍ക്കെ എനിക്ക് മനസ്സിലായി .
"ഇത്തിരി വെള്ളം കൊടുക്കാരുന്നില്ലേ എന്നാല്‍ ?"
                                               
എനിക്ക് സത്യത്തില്‍ കരച്ചില്‍ വരുന്നുണ്ടായിരുന്നു "ഒന്നുമില്ലെങ്കില്‍ ഒരു മലയാളി അല്ലെ ഹരിയേട്ടാ ?"
കയ്യിലിരുന്ന വടം താഴെ വെച്ചു ഹരിയേട്ടന്‍ എന്നെ ശകാരിക്കാന്‍ തുടങ്ങി"നീ എന്താ കരുതിയെ ,ഞങ്ങള്‍ പത്തു പ്രാവശ്യം എങ്കിലും അവനു കുറച്ചു വെള്ളം കൊടുക്കാന്‍ തുടങ്ങിയതാ .ദേ ആ ഇരിക്കുന്ന $^&*( (ഒരു തെറി ,പിന്നൊന്ന് കൂടി )അവനാ സമ്മതിക്കാഞ്ഞതു "

ഹരിയേട്ടന്‍ കൈ ചൂണ്ടിയ ദിക്കില്‍ ഞങ്ങളുടെ  പ്രധാന ഡോക്ടര്‍ ഇരുന്നു കോട്ടുവാ വിടുന്നുണ്ടായിരുന്നു ,"ഒരു തുള്ളി വെള്ളം കുടിച്ചാല്‍  ചത്തു പോകും പോലും  ഈ........@#%^*(....(ഒരു തെറി കൂടി ,അത് പക്ഷെ മോളിലെ ഹതഭാഗ്യന്‍ വേണ്ടി )മോന്‍ .അവന്‍ നമ്മള്‍ കാരണം ചാകണ്ടാപ്പാ "

ഹരിയേട്ടന്‍ തന്‍റെ  ജോലികളിലേക്ക് തിരിച്ചു പോയി .തൂങ്ങിക്കിടന്നവന്‍ ഇപ്പോള്‍ നിലവിളി നിര്‍ത്തിയിരിക്കുന്നു ,അയാള്‍ക്ക്‌ വലിയ പരുക്ക് ഒന്നുമില്ല എന്നെനിക്കു തോന്നി.ചിലപ്പോഴൊക്കെ അയാള്‍ ചിരിക്കുകയും പാട്ട് പാടുകയും ചെയ്തു.ഇടയ്ക്ക് ജോലിക്കാരെ ശകാരിക്കുന്നതും കണ്ടു .അയാള്‍ക്ക്‌ ഇറങ്ങാന്‍ ധൃതിയുണ്ടാവാം .

ഇടയ്ക്കൊന്നു  അയാള്‍ മയങ്ങുക പോലും ചെയ്തു .കുറച്ചു കഴിയുമ്പോള്‍  ഞെട്ടിയുണര്‍ന്നു അയാള്‍ വെള്ളത്തിനു കൂവാന്‍ തുടങ്ങും .ഞാനും മറ്റു  വശങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു .പിന്നെപ്പോഴോ ഒന്ന് നോക്കുമ്പോള്‍ അയാള്‍ കയ്യെത്തിച്ച് തന്‍റെ  അടുത്തുണ്ടായിരുന്ന മരത്തിലെ ചില്ലകള്‍ പൊട്ടിച്ചു ഇലകള്‍ കടിച്ചു തിന്നുന്നത് ഞാന്‍ കണ്ടു .അയാളുടെ ചുണ്ടിന്‍റെ  കോണില്‍ കൂടി പച്ചിലച്ചാറൊഴുകി .
                                                                                                                          
"പക്ഷെ ആമരമല്ലേ നേരത്തെ ഇലകള്‍ഇല്ലാതെ ചില്ലകള്‍ ദ്രവിച്ചു ഉണങ്ങിക്കരിഞ്ഞുനിന്നിരുന്നത് ?  .ഇപ്പോള്‍ അതിലെങ്ങനെ ഇലകള്‍ വന്നു ?.!!!!
                                                                                                                                    
ഞാന്‍ തലക്കടിച്ചു ."ഉറക്കമൊഴിച്ചു ഓരോ പ്രാന്തുകള്‍ ചിന്തിക്കുന്നു ...ഉണങ്ങി ജീവന്‍ കെട്ടുപോയ ഏതെങ്കിലുംമരമുണ്ടോ ഒരു നിമിഷം കൊണ്ട്  തളിര്‍ക്കുന്നൂ ?"

രാത്രി ഏറെ വൈകി അയാളെ എങ്ങനെയോ താഴെയിറക്കി .അയാളുടെ അരക്ക് താഴെ  നാമവശേഷമായിരുന്നു .ഉറങ്ങുന്ന അയാളുടെ മണികണ്ഠത്തില്‍ തൊട്ടു നോക്കി ഡോക്ടര്‍ നിരാശ അഭിനയിച്ചു .ഹരിയേട്ടന്‍ വായുവിലേക്ക് പുഴുത്ത ഒരു തെറി കൂടി പറത്തി വിട്ടു .
(വൈദ്യ ശാസ്ത്ര വിധി പ്രകാരം അപകടങ്ങളില്‍ ഗുരുതരമായി  പരിക്കെല്‍ക്കുന്നവര്‍ക്ക് വെള്ളം കൊടുക്കാന്‍ പാടില്ല , .കഥാ കൃത്തിന്റെ അധികപ്രസംഗം എന്ന് കരുതി ആ ശാസ്ത്ര സത്യത്തോടുള്ള വെല്ലുവിളി പൊറുക്കുക .)ജനുവരി 16 ലക്കം പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ചത് .

30 comments:

  1. ആഹ്ലാദമുണർത്തും..രോമാഞ്ചമുണർത്തും...അത്ഭുതങ്ങളുണർത്തും,, സ്വപ്നങ്ങൾക്കും വരികൾക്കും ഇടകളിലൂടെ സഞ്ചരിയ്ക്കുമ്പോൾ ലഭ്യമാകുമീ ജീവനറ്റവരുടെ ആർത്തനാദവും,മഹാരോദനങ്ങൾക്കും ഇടയിൽ കിടന്ന് ഞാൻ വെന്ത് നീറും പോലെ...!

    ReplyDelete
  2. ഒരു ഉള്‍ക്കിടിലത്തോടെ വായിച്ചു തീര്‍ത്തു.

    ReplyDelete
  3. എവിടെയാണ് ഭായ് ?

    ReplyDelete
  4. അയാള്‍ക്ക്‌ യേശുവിന്റെ രൂപമായിരുന്നു..
    ആര്‍ക്കും ഒന്നും ചെയ്യാനാവാതെ വരുന്ന സന്ദര്‍ഭങ്ങളും കുറവല്ല.

    ReplyDelete
  5. നിങ്ങളെ പോലെയുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന വിചിത്രനുഭവങ്ങള്‍... വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘശ്വാസം ... പതിവ് പോലെ നന്നായി എഴുതി...
    ആ ജീവനില്ലത്തവര്‍ സഞ്ചരിച്ച ട്രെയിനിനെ കുറിച്ച് പറഞ്ഞത്... വല്ലാത്തൊരു അനുഭവമായി...

    ReplyDelete
  6. വായിച്ചു, ലോക്കോ പൈലറ്റിന്‌റെ ജീവിതത്തിലെ മറ്റൊരു ഏട്‌, വൈദ്യ ശാസ്ത്രത്തിലെ പുതിയ അറിവ്‌ നല്‍കിയതിനും നന്ദി,

    ReplyDelete
  7. നന്നായിട്ടുണ്ട് ഭായി , വളരെ ആകാംക്ഷയോടെ വായിച്ചു തീര്‍ത്തു
    ആശംസകള്‍

    ReplyDelete
  8. നല്ല എഴുത്ത്
    വായിച്ചു
    ആശംസകള്‍

    ReplyDelete
  9. ഖാദു പറഞ്ഞതു പോലെ ഒരു ദീർഘനിശ്വാസത്തോടെ വായിച്ചു തീർത്തു. ..പോളിയോ വൈറസിനു നന്ദി !..മനസ്സ് കിടുങ്ങിപ്പോവുകയും മനസ്സാക്ഷി മരവിക്കുകയും ചെയ്യുന്ന ഒരു പാട് ജോലികൾ ചെയ്യാനുള്ള സാധ്യത നിഷേധിച്ചതിന്..

    ReplyDelete
  10. എന്റെ സഹോദരി ഭര്‍ത്താവ് റെയില്‍വേയില്‍ ഗാര്‍ഡ്‌ ആണ്. ഞാനും അദ്ദേഹവും വല്ലപ്പോഴും കണ്ടു മുട്ടുന്ന അവധി കാലങ്ങളില്‍ അദ്ദേഹം ഇത്തരം
    ചില അനുഭവങ്ങള്‍ പങ്കു വെക്കാറുണ്ട്. അതില്‍ ചിലതൊക്കെ കേള്‍ക്കെണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

    സിയാഫിന്റെ റെയില്‍വേ കഥകള്‍ ഞാന്‍ ഏറെ ഇഷ്ട്ടപെടുന്നു. പക്ഷെ ഇതുപോലുള്ള സംഭവങ്ങള്‍ നാളുകള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്ന് മായില്ല.

    ആശംസകള്‍

    ReplyDelete
  11. അനുഭവം എന്ന നിലക്കാണ് വായിച്ചത് .. കഥയായാലും അനുഭവമായാലും 'അനുഭവിപ്പിച്ചു ' .. ആശംസകള്‍

    ReplyDelete
  12. എല്ലാവരും തെറ്റി ധരിച്ചു, ഇത് കഥ ആണ്, വെറും കഥ, ഇങ്ങനെ അനുഭവങ്ങള്‍ ഉണ്ടാവല്ലേ എന്നല്ലേ പ്രാര്‍ഥിക്കേണ്ടത്?,

    ReplyDelete
  13. ഞാന്‍ പറഞ്ഞല്ലോ... സിയാഫ് ഇവിടെ തുടരണം....

    അനുഭവത്തിന്റെ തീച്ചൂടില്‍ വെന്തുരികി എഴുത്തുകാരന്‍ എഴുതുമ്പോള്‍ എഴുത്തിന് തീക്ഷ്ണത കൈവരുന്നു... ആത്മസഞ്ചാരങ്ങളിലൂടെ സ്വപ്നലോകം സൃഷ്ടിക്കുന്ന എഴുത്തു സമ്പ്രദായത്തില്‍ നിന്നു വിഭിന്നമാണ് ഈ എഴുത്തു രീതി.... ലാവണ്യനിയമങ്ങള്‍ കര്‍ശനമായി പാലിച്ച് എഴുതപ്പെട്ട ആത്മസഞ്ചാരങ്ങളുടെ എഴുത്ത് ഒരുപക്ഷേ സാഹിത്യ വിദ്യാര്‍ത്ഥികളില്‍ അതീവ കൗതുകമുണര്‍ത്തിയേക്കാം.... എന്നാല്‍ തീക്കനലുകളില്‍ നിന്നുകൊണ്ട് എഴുത്തുകാരന്‍ എഴുതുന്നത് വായനക്കാരനിലേക്ക് പെയ്തിറങ്ങുന്നു.... - അവ കാലാനുവര്‍ത്തിയാകുന്നു....

    സിയാഫ്, നിങ്ങള്‍ ദന്തഗോപുരങ്ങളിലിരുന്ന് ആത്മസഞ്ചാരങ്ങള്‍ നടത്തി എഴുതുന്ന ആളല്ല എന്നറിയുക.... നിങ്ങളുടെ എഴുത്ത് ഒരിക്കലും ആത്മസഞ്ചാരികള്‍ക്ക് എഴുതാന്‍ ആവുകയുമില്ല....- നിങ്ങളുടെ എഴുത്ത് നിങ്ങളുടേതു മാത്രമാണ്....- സിയാഫ് എന്ന എഴുത്തുകാരന്‍ പ്രസക്തനാവുന്നത് അവിടെയാണ്...

    മലയാള കഥയെഴുത്തില്‍ സിയാഫിന്റേതു മാത്രമായ ഒരു എഴുത്തുരീതി ആവിഷ്കരിക്കാനാവും....

    ReplyDelete
  14. എയുത്ത് കഥ ആയാലും ലേഖനം ആയാലും ജീവിതത്തില്‍ ചീന്തി എടുക്കുമ്പോള്‍ അത് മികവുറ്റതാകുന്നു വളരെ നന്നായിരിക്കുന്നു സിയാഫ് എല്ലാ ആശംസകളും

    ReplyDelete
  15. സിയാഫ് കഥ വായിച്ചു നന്നായിരിക്കുന്നു സിയാഫിന്റെതായ ഒരു ശൈലി, മറ്റ് എഴുത്തുകളില്‍നിന്നും ഇത് വേറിട്ടു നില്ക്കുന്നു, വാക്കുകളുടെ പ്രയോകങ്ങളും ആവിഷ്കരിച്ച രീതിയും നന്നായിട്ടുണ്ട്, സിയാഫ് ഓരോ പോസ്റ്റിലും പുതുമയുള്ള എന്തങ്കിലും കൊണ്ട് വരാറുണ്ട് ഇവിടെയും അങ്ങിനെതന്നെ, വായനക്കാരെ നിരാശപ്പെടുത്തിയില്ല, ആശയവും കഥയുടെ മര്‍മ്മവും നഷ്ടപ്പെടാത്ത രൂപത്തില്‍ കുറച്ചു കൂടി ചെറുതാക്കിയാല്‍ ഒന്നു കൂടെ മെച്ചപ്പെടില്ലെ പരമാവധി ചെറുതാക്കാന്‍ സിയാഫ് ശ്രമിച്ചിട്ടുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് എഴുതിയത് ....
    ഏതായാലും എഴുത്തുകാരന് എല്ലാ വിധ ഭാവുകങ്ങളും, ഇനിയും നല്ല നല്ല എഴുത്തുമായി വരണം .....

    ReplyDelete
  16. വളരെ ആകാംക്ഷയോടെ അവസാനം വരെ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു....ഈ മനോഹരമായ കഥയ്ക്കും നല്ല എഴുത്തിനും ആശംസകള്‍ മാത്രം..
    സ്നേഹപൂര്‍വ്വം 'ഒരു ദുബായിക്കാരന്‍

    ReplyDelete
  17. ജീവിതപരിഹാസവും ഭാവനയും ഇഴ പിരിക്കാനാവാത്തതു പോലെയുള്ള രചനകളിൽ നർമ്മം ഫലിപ്പിക്കുകയും കഥ ചോരാതെ നോക്കുകയും ചെയ്യുകയെന്നതാണ് കഥാകൃത്തിന്റെ വിജയം. അതിൽ ഏറെക്കുറേ വിജയിച്ച ഒരു രചന. അഭിനന്ദനങ്ങൾ.

    ReplyDelete
  18. സിയാഫ് ബായി - ഈ വേറിട്ട എഴുത്താണ് താങ്കളുടെ പ്രത്യേകത ................

    ReplyDelete
  19. സിയാഫിന്റെ രചനകൾ മനസ്സിനെ പിടിച്ചിരുത്തുന്നവയാണ്‌. ഉൾകിടിലത്തോടു കൂടിയേ വായിക്കാൻ കഴിയാറുള്ളൂ.. മനോഹരമായ എഴുത്ത്. അഭിനന്ദനങ്ങൾ..

    ReplyDelete
  20. വല്ലാത്ത ഒരു അനുഭവം തന്നെ ഇത് ...വളരെ ആകാംക്ഷയോടെ വായിച്ചു തീരത്തു ..

    ReplyDelete
  21. വേറിട്ട രീതിയില്‍ തന്നെ മനോഹരമായി അവതരിപ്പിച്ചു.

    ഇത് വായിച്ചപ്പോള്‍ ആണ് ഒരു ട്രെയിന്‍ അപകടത്തില്‍ - കടലുണ്ടിയില്‍ പുഴയിലേക്ക്‌ ട്രെയിന്‍ മറിഞ്ഞ സംഭവം - രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരാള്‍ പറഞ്ഞത് മനസ്സിലേക്ക് വന്നത്. പുഴയിലേക്ക്‌ വീണ ഒരു ബോഗിയില്‍ നിന്നും ഒരാളെ പുറത്തെടുക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടു.അയാളുടെ കാലിന്റെ പത്തി ട്രെയിനിന്റെ എന്തോ കമ്പികള്‍ക്ക് ഉള്ളില്‍ കുടുങ്ങിയിരുന്നത്രേ. ജലനിരപ്പ്‌ അയാളുടെ മൂക്കിന്റെ അടുത്ത് വരെ എത്തുകയും ചെയ്തത്രേ... ഇവര്‍ക്ക്‌ ഇയാളെ രക്ഷിക്കാന്‍ ഒരു മാര്‍ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ....... അയാളുടെ കാലിന്റെ പത്തി മഴു ഉപയോഗിച്ച് കൊത്തിയെത്രേ... അങ്ങിനെ അയാളുടെ ജീവന്‍ രക്ഷിച്ചു എന്ന്. ആ സംഭവം കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു....ഇങ്ങിനെയുള്ള വാര്‍ത്തകള്‍ ഒന്നും ഇനി കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.....

    ReplyDelete
  22. സൈബരിടങ്ങളിലെ മികച്ച കഥകളില്‍ ഒന്ന്. മലയാളത്തില്‍ ആരും സഞ്ചരിക്കാത്ത മേഖല. എന്താ ഒരു ആഖ്യാനം!!!

    കമന്‍റുകളുടെ എണ്ണത്തിനും കഥയുടെ നിലവാരത്തിനും ഒരു ബന്ധവുമില്ലെന്നു അടിവര ഇടുന്ന പോസ്റ്റ്‌...

    സിയാഫ്‌ ഇങ്ങനെ എഴുതൂ, നല്ല കഥകളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവര്‍ക്കായി.

    ReplyDelete
  23. സൈബരിടങ്ങളിലെ മികച്ച കഥകളില്‍ ഒന്ന്. മലയാളത്തില്‍ ആരും സഞ്ചരിക്കാത്ത മേഖല. എന്താ ഒരു ആഖ്യാനം!!!

    കമന്‍റുകളുടെ എണ്ണത്തിനും കഥയുടെ നിലവാരത്തിനും ഒരു ബന്ധവുമില്ലെന്നു അടിവര ഇടുന്ന പോസ്റ്റ്‌...

    സിയാഫ്‌ ഇങ്ങനെ എഴുതൂ, നല്ല കഥകളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവര്‍ക്കായി.

    ReplyDelete
  24. ഒരു എന്‍ജിന്‍ ഡ്രൈവര്‍ എഴുതുമ്പോള്‍ ഇതൊരു അനുഭവമായി വായിക്കുന്നു.
    വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താങ്കളുടെ രചനക്ക് പച്ചക്കൊടി കാണിക്കുന്ന ആളുകളുടെ കൂടെ ഞാനും ഉണ്ട് .
    ആശംസകള്‍

    ReplyDelete
  25. ൈത്രയ്ക്കും തീവ്രമായ വാക്കുകൾ കൊണ്ട് എങ്ങനെ വിശദീകരിക്കാൻ കഴിയുന്നൂ സിയാഫിക്കാ. ? വായിക്കുന്നവരിൽ എല്ലാവരിലും അത്രയ്ക്ക് മനസ്സുറപ്പ് ഉണ്ടാകണമെന്നില്ല. നല്ല ആഴത്തിൽ ഹൃദയത്തെ വേദനിപ്പിച്ച ഒരു അനുഭവം അല്ല കഥ. ഒരു ഗദ്ഗദം മാത്രം ബാക്കിയാവുന്നു. ആശംസകൾ സിയാഫിക്കാ.

    ReplyDelete
  26. സിയാഫ്‌ ..വല്ലാത്ത ഒരു നൊമ്പരമായി ഈ കഥ (അതോ അനുഭവമോ )..ഇത്രയും ആകാക്ഷയോടും വേദനയോടും ഈ അടുത്ത കാലത്തൊന്നും ഒരു കഥ ഞാന്‍ വായിച്ചിട്ടില്ല ..

    ReplyDelete
  27. എന്തൊരെഴുത്താണു ഭായീ ഇത്... കഥയില്‍ മുഴുകിപ്പോയി....

    ReplyDelete
  28. അനുഭവങ്ങളില്‍ ചാലിച്ച്, ഭാവനകളില്‍ വിടര്‍ന്നു, യഥാര്‍ത്യങ്ങളില്‍ കോറിയിട്ട കഥ എന്ന് വിശ്വസിക്കട്ടെ!
    ഇഷ്ടമായി സിയാഫ്‌.

    ReplyDelete
  29. നേരത്തെ വായിച്ചപ്പോള്‍ എഞ്ചിന്‍ ഡ്രൈവര്‍ ആണെന്ന് അറിയില്ലായിരുന്നു സന്തോഷ്‌ എച്ചിക്കാന ത്തിന്റെ കൊമാല വായിച്ചിട്ടുണ്ടോ ?

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ