എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Monday, August 6, 2012

റമളാന്‍


 "അന്നേ പറഞ്ഞതല്ലേ റേഷന്‍ കാര്‍ഡ്‌ കൊണ്ട് വരാതെ ഒരു രക്ഷയും ഇല്ലെന്നു. "
        കാസിം ഷെയ്ക്കിനോട്അറ്റന്‍ഡര്‍ ദയയേതുമില്ലാതെ പറഞ്ഞു ."ഇല്ലെങ്കില്‍ നിങ്ങള്‍ വോട്ടിംഗ് കാര്‍ഡുമായി വരൂ "
അതെന്താ സാധനം എന്ന് കാസിം ഷെയ്ക്ക് ചോദിച്ചില്ല .അയാള്‍ക്ക്‌ അതറിഞ്ഞു കൂടായിരുന്നുവെങ്കിലും .തനിക്ക് അതൊപ്പിച്ചെടുക്കാന്‍ കഴിയില്ല എന്നയാള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു .

            നെഴ്സമ്മ തന്ന മരുന്നുകളുമായി അയാള്‍ മല്ലിക്കടുത്തെക്ക് നടന്നു .ആ കൊച്ചിന്  ഇത്തിരി മനുഷ്യപ്പറ്റുണ്ട് .ഡോക്ടര്‍ രാവിലെ തന്നെ ഇനി പൊയ്ക്കോളൂ എന്ന് പറഞ്ഞു വിട്ടതാണ് അവരെ .ആ നഴ്സമ്മയാണ് കുറെ മരുന്നുകള്‍ എടുത്തു തന്നത്
"അമ്മാവാ ,ഇത് തരാന്‍ പാടില്ല .എന്നാലുംകൊണ്ട് പൊയ്ക്കോളൂ  ആയമ്മ വേദന എടുക്കുന്നു എന്ന് പറഞ്ഞാ ഈ ഒയിന്റ്മെന്റ്റ്‌ ഒക്കെ പുരട്ടിക്കൊടുക്കൂ "

മലയാളിക്കാരി ആണെന്ന് തോന്നുന്നു .ഹിന്ദി ഒക്കെ ഒരു മാതിരി .എന്നാലും മനസ്സലിവുണ്ടല്ലോ.അല്ലാഹു രക്ഷിക്കട്ടെ ആ കുട്ടിയെ .

               ആശുപത്രിക്കെട്ടിടത്തിന്‍റെ വരാന്തയില്‍ ഷെയ്ക്ക് വിരിച്ചു കൊടുത്ത തുണിയില്‍ ആകാശത്തെക്ക് നോക്കി കിടക്കുകയായിരുന്നു മല്ലി . ആ കെട്ടിടം പോലെ നിറമടര്‍ന്നു പൂപ്പല്‍ പിടിച്ച ആകാശം  .കുറെ ഈച്ചകള്‍ അവളുടെ മുറിവുകളില്‍ വന്നു നക്കി .
      മരുന്ന് പൊതി ശ്രദ്ധയോടെ കാസിം തന്‍റെ ഭാണ്ഡക്കെട്ടില്‍ നിക്ഷേപിച്ചു,എന്നിട്ട് വല്ലാത്ത ഒരുനിസ്സംഗതയോടെ മല്ലിയുടെ അടുത്തിരുന്നു .നേരം വൈകിത്തുടങ്ങിയിരുന്നു .

   അതൊരു ചെറിയ ആശുപത്രിയായിരുന്നു .കഷ്ടിച്ച് പത്തു  കിടക്കകള്‍ കാണും .സര്‍ക്കാരാസ്പത്രി ആയതിനാല്‍ ആകെ ഒരു ഡോക്ടര്‍ ഉണ്ടാകും .അതും ഉച്ച വരെ മാത്രം .ചെറിയ ഒരു പട്ടണം ആയിരുന്നല്ലോ അത് .രാവിലെ വരെ മല്ലിക്ക് ഒരു കിടക്ക ഉണ്ടായിരുന്നു .ധാര്‍വാടില്‍ നിന്ന് വന്ന ഒരു രോഗിയുടെ തടിയനായ ബന്ധു മല്ലിയെ അവള്‍ കിടന്ന വിരിപ്പോടെ പൊക്കിയെടുത്തു തിണ്ണയില്‍ കിടത്തിയതാണ് .

              അയാള്‍ നല്ലോണം കൈക്കൂലി കൊടുത്തത് കൊണ്ടാവാം  അറ്റന്‍ഡറോടു പരാതി പറയാന്‍ ചെന്നപ്പോള്‍ റേഷന്‍ കാര്‍ഡോ വോട്ടിംഗ് കാര്‍ഡോ ഇല്ലാതെ സൌജന്യചികില്‍സ നല്‍കാന്‍ നിയമം ഇല്ലെന്നു പറഞ്ഞു .കാസിം ഷയ്ക്കിനു അത് രണ്ടും ഉണ്ടായിരുന്നില്ല .വന്ന അന്ന് തന്നെ അത് പ്രശ്നമായതാണ് .ചീട്ടെഴുതുന്ന തടിയന്‍ "എന്താണ് ജോലി?" എന്ന് ചോദിച്ചപ്പോള്‍ തെല്ലൊന്നു മടിച്ചു കാസിം ഷെയ്ക്ക് "റെയില്‍വെ സ്റ്റേഷനില്‍ ചായക്കച്ചവടം "എന്ന് കള്ളം പറഞ്ഞു .

ശരിക്കും അയാള്‍ പറയേണ്ടിയിരുന്നത് ലോലെ നാട്ടുരാജ്യത്തിന്‍റെ   നവാബ്   എന്നാണു .കുറച്ചു കാലം മുന്‍പ് വരെ അയാള്‍ ട്രെയിനില്‍ ലൈസെന്‍സ് ഇല്ലാതെ ചായക്കച്ചവടം നടത്തിയിരുന്നു എന്നത് ശരിയാണ് .അത് ഒരിക്കല്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബാലന്‍സ്‌ തെറ്റി വീണു കൈയിലെ രണ്ടു വിരലുകള്‍  അറ്റു പോയതോടെ അയാള്‍ നിര്‍ത്തി .

ഇപ്പോള്‍ അയാള്‍ പ്ലാട്ഫോര്‍മിലും ട്രാക്കിലും നടന്നു ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചു ഉപേക്ഷിക്കുന്ന കാസ്സറോളുകളും ഒഴിഞ്ഞ വെള്ളക്കുപ്പികളും പെറുക്കുന്ന ജോലിയാണ് ചെയ്യുന്നത് .വലിയ ഒരു ചാക്കിലാക്കി കൊണ്ട് വരുന്ന അവ അടിച്ചു ചളുക്കി അടുത്തുള്ള ആക്രിക്കടയില്‍ കൊണ്ട് പോയി വില്‍ക്കും .പത്തോ നൂറോ രൂപ കിട്ടാന്‍ ഉച്ചവെയിലുറയ്ക്കുവോളം  പണി ചെയ്‌താല്‍ മതി .ആര്‍.പി എഫുകാരെ ,ടി.ടി ഇ മാരെ ഒന്നും പേടിക്കേണ്ടതുമില്ല .അയാളുടെ ഒരാളുടെ ജീവിതം  കഴിഞ്ഞു പോകാന്‍ അത്രയും തുക  ധാരാളം മതി .

ജോലി കഴിഞ്ഞാല്‍ അയാള്‍ ബോഗികളില്‍ വെള്ളം നിറയ്ക്കുന്ന ടാപ്പിന് കീഴെ നിന്ന് ഉടുത്ത തുണിയോടെ തന്നെ കുളിക്കും .തനിക്കുള്ള ഒന്നോ രണ്ടോ വസ്ത്രങ്ങള്‍  അലക്കിയിടും. അങ്ങിങ്ങ് പിഞ്ചി തുന്നിയതെങ്കിലും  പഴകിയതാണെങ്കിലും അയാളുടെ ഉടുപ്പുകള്‍ക്കു തരക്കേടില്ലാത്ത  വൃത്തി ഉണ്ടാകാന്‍ ഒരു  കാരണം അതായിരുന്നു .

തന്‍റെ ഭാണ്ഡക്കെട്ടില്‍ കുറച്ചു പാത്രങ്ങളുംതവികളും ചില  വിലപ്പെട്ട രേഖകളും കുറച്ചു ഉടുപ്പുകളും അയാള്‍ നിധി പോലെ സൂക്ഷിച്ചു .പോകുന്നിടത്തെല്ലാം അയാള്‍ ആ ഭാണ്ഡവും കൊണ്ട് പോകുമായിരുന്നു .അവയിലെ രേഖകള്‍ അമൂല്യമാണെന്നും എപ്പോള്‍ വേണമെങ്കിലും മോഷ്ടിക്കപ്പെടാമെന്നും അയാള്‍  വിശ്വസിച്ചിരുന്നു .

പ്ലാട്ഫോര്‍മിനു പുറത്തു  ഗാംഗ്മാന്മാരുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ ഷെഡില്‍ആയിരുന്നു അയാളുടെ കൊട്ടാരം .മറ്റു ശല്യങ്ങള്‍  ഒന്നുമില്ലാത്തത് കൊണ്ട് അയാളെ അവര്‍ അവിടെ  ഉറങ്ങാന്‍ അനുവദിച്ചിരുന്നു .

കുളി കഴിഞ്ഞാല്‍ അവിടിരുന്നു  തന്‍റെ സൂക്ഷിപ്പുകളടങ്ങുന്ന ഭാണ്ഡത്തില്‍ നിന്ന് കുറെ കടലാസ്സു കെട്ടുകള്‍ വലിച്ചെടുത്തു അയാള്‍ വായിക്കാന്‍ തുടങ്ങും .താന്‍ ലോലെ ഭരിച്ചിരുന്ന രാജവംശത്തിന്‍റെ അവസാന കണ്ണി ആണെന്ന് അയാളെ ആരോ ധരിപ്പിച്ചു വെച്ചിരുന്നു .ട്രെയിനുകളും റെയില്‍വെ സ്റ്റേഷനും അതിനടുത്ത സ്ഥലങ്ങളും ഒക്കെ തന്‍റെയാണെന്ന് അയാള്‍ രഹസ്യമായി അഭിമാനിക്കാറുണ്ടായിരുന്നു .

അശോകസ്തംഭം അച്ചടിച്ചു  ഇംഗ്ലീഷില്‍ എന്തൊക്കെയോ കുനുകുനാ ടൈപ്പ് ചെയ്ത  കുറെ മുദ്രപ്പത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടായിരുന്നു .ആരെയും കാണിക്കാതെ സൂക്ഷിച്ചിരുന്ന അവ റെയില്‍വെ സ്റ്റേഷന്‍റെയും അടുത്ത പ്രദേശങ്ങളുടെയും ആധാരം ആണെന്ന വിവരം അയാള്‍ക്ക്‌ മാത്രമേ അറിയുമായിരുന്നുള്ളൂ .കുറെ ദിവസം നോക്കിയാല്‍ വായിക്കാന്‍ അറിയാത്ത ഇംഗ്ലീഷ്‌ ഭാഷയില്‍ എങ്കിലും അതില്‍ എഴുതിയിരിക്കുന്നതൊക്കെ തനിക്ക് തിരിഞ്ഞു കിട്ടുമെന്ന് അയാള്‍ വിചാരിക്കും .

         പക്ഷെ ഉറുദു അയാള്‍ക്ക്‌ നന്നായി വായിക്കാനും എഴുതാനും അറിയാമായിരുന്നു .എവിടെ നിന്നാണ് താന്‍ അത് പഠിച്ചത് എന്നൊക്കെയുള്ള ഓര്‍മ്മകള്‍ അയാളില്‍ നിന്നുംഎന്നോ തന്നെ  പഴകിപ്പോളിഞ്ഞു പോയിരുന്നു .

              പഠിച്ചത് മറക്കാതിരിക്കാന്‍ അയാള്‍ ട്രാക്കില്‍ നിന്നും ശേഖരിക്കുന്ന കടലാസുകളില്‍ എന്തെല്ലാമോ  എഴുതി നിറയ്ക്കും .ഒരിക്കല്‍ തന്‍റെ കൊട്ടാരം സന്ദര്‍ശിക്കാന്‍ എലിസബത്ത് രാജ്ഞിക്ക് ഉള്ള ക്ഷണം ,പിന്നീട് റെയില്‍ വെ സ്റ്റേഷനിലെ തന്‍റെ പ്രജകള്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ചുള്ള ഒരു വിളമ്പരം .അതൊക്കെ തന്‍റെ ഭാണ്ഡക്കെട്ടില്‍ അയാള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് .

             മല്ലി തമിഴത്തി ആണ് .മൈലാപ്പൂര് നിന്നോ ഉസിലാം പട്ടിയില്‍ നിന്നോ കാമുകന്‍റെ കൂടെ ഒളിച്ചോടിപ്പോന്ന ഒരു എണ്ണമൈലി.കാമുകന്‍ കാര്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു പോയി .    സ്റ്റേഷന്‍റെ അടുത്തുള്ള ചേരിയില്‍ ഒരു ചോപ്ടി(കുടില്‍ )യില്‍ അവള്‍ ഒറ്റയ്ക്ക് കഴിഞ്ഞു വന്നു .അവള്‍ക്കു ട്രെയിനില്‍ പുഴുങ്ങിയ നിലക്കടല വില്‍ക്കുന്ന പണിയായിരുന്നു .

പക്ഷെ സ്റ്റേഷന്‍ വികസനം വന്നപ്പോള്‍ ചേരി ഒന്നോടെ പൊളിച്ചു നീക്കി .അതില്‍പ്പിന്നെ അവളും പ്ലാട്ഫോരത്തിലാണ് കിടപ്പ് .മഴയുള്ളപ്പോഴോ ലോലെയിലെ ആര്‍.//പി.എഫുകാരന്‍ മദ്യപിച്ചിട്ടുള്ളപ്പോഴോ അവള്‍ കിടപ്പ് കാസിം ഷെയ്ക്കിന്റെ കൊട്ടാരത്തിലേക്ക് മാറ്റും .അയാളുടെ പുതപ്പിനിടയിലേക്ക് ഒരനുവാദം പോലും ചോദിക്കാതെ അവള്‍ നൂണ് കയറും .

മല്ലിയുടെ ദേഹത്ത് മുഴുവന്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടത് പെട്ടെന്നൊരു ദിവസമാണ് .ഇടതൂര്‍ന്നു ചുരുണ്ട അവളുടെ മുടി കുറെ പൊഴിഞ്ഞു പോയി .നിരയൊത്ത പല്ലുകളും ഒന്നോ രണ്ടോ ഒഴികെ ബാക്കിയെല്ലാം കൊഴിഞ്ഞു പോയി .
        തലയിലും ദേഹത്തും നിന്ന്  തൊലി പൊള്ളിയടര്‍ന്നു.വലത്തേ കണ്‍പോളകള്‍ക്ക് കട്ടി  കൂടി തുറക്കാന്‍ പറ്റാതെയായി ..എപ്പോഴും കിടപ്പ് .ചില വ്രണങ്ങളില്‍ നിന്ന് പുഴുക്കള്‍ നുരക്കുന്നത് കൂടെ കണ്ടപ്പോഴാണ് കാസിം ശൈയ്ക്കിനോട് ഗാംഗ്മാന്മാരിലാരോ അവളെ ധര്‍മ്മാസ്പത്രിയില്‍ കൊണ്ട് കാണിക്കാന്‍ പറഞ്ഞത് .

     സന്ധ്യയായപ്പോള്‍ പക്ഷെ പിന്നെയും പ്രശ്നമായി .നൈറ്റ്‌ ഡ്യൂട്ടിക്ക് വന്ന വാച്ചമാന്‍ അവരെ വരാന്തയിലോ കൊമ്പൌണ്ടിലോ ഇരിക്കാന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ചു .കള്ളപ്പന്നി ;അവന്‍ ഇന്നലെയും കൂടെ കാസിം ഷെയ്ക്കിന്റെ തമ്പാക്ക് പങ്കിട്ടതാണ്,പക്ഷെ മുഖത്ത് നോക്കി ചോദിച്ചു

"നിങ്ങളാരാ ?നിങ്ങളെ എനിക്ക് അറിയില്ലല്ലോ "

ശപിച്ചു കൊണ്ട് കാസിം ഷെയ്ക്കും പിറകെ പ്രാഞ്ചിപ്രാഞ്ചി മല്ലിയും നടന്നു . സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു .

അവരുടെ അരികില്ക്കൂടെ ഒരു വിവാഹഘോഷയാത്ര കടന്നു പോയി .ബാന്‍ഡ്‌ മേളത്തിന്റെ അകമ്പടിയോടു കൂടെ കുതിരവണ്ടിപ്പുറത്തു വധൂവരന്മാര്‍ എഴുന്നെള്ളി .ചുറ്റിനുമുള്ള ഒന്നിനോടും യാതൊരു മമതയുമില്ലാതെ തല കുനിച്ചു കുതിര നടന്നു.
"ഹെന്തൊരു ഭംഗിയാ ആ പെണ്ണിനെ കാണാന്‍ ?".
അതിശയത്തോടെ ആദ്യം കാണുന്ന കൌതുകത്തോടെ മല്ലി ആ ഘോഷയാത്ര കണ്ടു നിന്നു.
           
 അപ്പോഴേക്കും കാസിം ഷെയ്ക്ക് വലതു തിരിഞ്ഞു റെയില്‍വെ സ്റ്റേഷന്‍റെ മുന്നില്‍ പഴങ്ങളും തണ്ണിമത്തങ്ങയും വില്‍ക്കുന്ന കച്ചവടക്കാരുടെ അടുത്തെത്തിയിരുന്നു .അവരുടെ അടുത്തു തന്നെ നിലക്കടലയും കടലയും വരുത്തു വില്‍ക്കുന്നവര്‍ ,ബെല്പ്പുരി വില്‍ക്കുന്നവര്‍  ,ചായയും ഓംലെറ്റും വണ്ടികളില്‍ ഉണ്ടാക്കി കച്ചവടം ചെയ്യുന്നവര്‍ ,വൈകുന്നേരം റെയില്‍വെ സ്റ്റേഷന്‍റെ മുന്നിലെ തെരുവ് ഉഷാറാകും .

"അബ്ബാ ഒന്ന് നില്‍ക്കൂ "മല്ലി വിളിച്ചു കൂകി .അവള്‍ക്കു നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല .നിരത്തിലെ കല്ലും ചെറിയ മണ്‍തരികള്‍ പോലും അവളെ വല്ലാതെ നോവിച്ചു
 .
"ദാദാ,ഇതാ ഇപ്പോള്‍ ഉണ്ടാക്കിയത് ,നല്ല ഫ്രഷ്‌ ,അടുത്ത കടയെക്കാള്‍ വില കുറച്ചു തരാം .വാ "

അയാള്‍ തന്നെ കൈ പിടിച്ചു ക്ഷണിച്ച പൂരിയും ചപ്പാത്തിയും  ഉണ്ടാക്കുന്ന ചെക്കന്റെ അടുത്തു നിന്നു .അവന്‍ ഉണ്ടാക്കിയിരുന്ന വിഭവങ്ങളില്‍ നിന്നു കൊതിപ്പിക്കുന്ന മണം പൊങ്ങി .അയാള്‍ക്ക്‌ വല്ലാതെ വിശക്കുന്നുണ്ടായിരുന്നു .

"ഈ പണ്ടാരത്തിന്റെ പിറകെ നടന്നു ഞാന്‍ വലഞ്ഞു";
.അയാള്‍ കരുതി .കഴിഞ്ഞ ദിവസം  മുതല്‍ അയാള്‍ മല്ലിയെയും തൂക്കി വെറുതെഅങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് .

"എനിക്ക് ഒരു ചെരിപ്പ്‌ മേടിച്ചു തരൂ ,എനിക്ക് തീരെ നടക്കാന്‍ പറ്റുന്നില്ല "മല്ലി പറഞ്ഞു .

പൂരിയും കറിയും ആവശ്യപ്പെട്ടു പയ്യന്‍റെ മുന്നില്‍ ഭക്ഷണത്തിനു വേണ്ടി കാത്തു നില്‍ക്കുന്ന തിരക്കില്‍ കാസിം ഷെയ്ഖ് മല്ലി വിളിച്ചത് കേട്ടില്ല .നീളന്‍ ജുബ്ബയുടെ പോക്കറ്റില്‍ കയ്യിട്ടു പണത്തിനു പരതുമ്പോള്‍ പരിചയമില്ലാത്ത ഒരു സ്ത്രീ അയാളെ തോണ്ടി വിളിച്ചു .

"അതാ നിങ്ങളുടെ കൂടെ വന്ന ആ സ്ത്രീ റോഡില്‍ വീണു കിടക്കുന്നു "

മല്ലി റോഡില്‍ വിഷക്കല്ല് തൊട്ട നാല്‍ക്കാലിയെ മാതിരി വീണു കിടക്കുകയായിരുന്നു ".സ്ക്രീച്ച്;;" എന്ന ശബ്ദത്തോടെ ഒരു കാര്‍ അവളുടെ മുന്നില്‍ ബ്രേക്ക്‌ ഇട്ടു നിറുത്തി ."കള്ള്‌ കുടിച്ചു മനുഷ്യനെ മെനക്കെടുത്താന്‍ വന്നോളും "എന്ന് ശപിച്ചു അയാള്‍ വണ്ടി വെട്ടിച്ചു പാഞ്ഞു പോയി .

         വിഷണ്ണനായി മല്ലിയുടെ അടുക്കല്‍ ഇരുന്നു കാസിം ഷെയ്ക്ക് അവളെ ഉയര്‍ത്താന്‍ ശ്രമിച്ചു .ഇരുവശത്തും കൂടെ വാഹനങ്ങള്‍ അവരെ വെട്ടിയോഴിഞ്ഞു മുന്നോട്ടു  ഒഴുകിക്കൊണ്ടെയിരുന്നു.എങ്ങനെയെങ്കിലും അവളെ തൂക്കിയെടുത്തു മുന്നോട്ടു നീങ്ങുമ്പോള്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ മസ്ജിദില്‍ നിന്ന് ബാങ്ക് വിളി കേട്ടു.

 അയാളുടെ കൊട്ടാരത്തില്‍ പക്ഷെ ഒരു അതിഥി  ,അല്ലല്ല പുതിയ ഒരു ഉടമ ഉണ്ടായിരുന്നു ,പ്രസവിച്ചു കിടക്കുന്ന ഒരു നായ .കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടികൊണ്ടിരിക്കെ അപ്രതീക്ഷിതമായി കടന്നു വന്ന അവര്‍ക്ക് നേരെ അത് കുരച്ച്‌ ചാടി .രാജ്യം നഷ്ടപ്പെടുന്നത് പുതുമയല്ലാത്ത കാസിം ഷെയ്ക്ക് പുതിയ സ്ഥലം തേടി പ്ലാട്ഫോര്‍മിലൂടെ നടന്നു .

  സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിനു അടുത്തു വലിയ പെഡസ്ടല്‍ ഫാനില്‍ നിന്ന് കാറ്റ്‌ കിട്ടുന്ന വിധത്തില്‍ അയാള്‍ മല്ലിയെ കിടത്തി കഴുത്തിലെയും നെഞ്ചിലെയും വിയര്‍പ്പൊപ്പി  .പ്ലാട്ഫോറം രാത്രി വണ്ടിക്ക് പോകാനുള്ളവരെക്കൊണ്ട്  തിങ്ങി നിറഞ്ഞിരുന്നു .അവിടവിടെ അലഞ്ഞും കസേരകളില്‍ ഇരുന്നു പത്രം വായിച്ചും അന്യോന്യം സംസാരിച്ചും ഫോണില്‍ ഉച്ചത്തില്‍ ആരോടെല്ലാമോ എന്തൊക്കെയോ വിളിച്ചു പറഞ്ഞും ഒക്കെ അവര്‍ സമയം പോക്കി.

 "നോമ്പ്‌ തുറക്കുന്നില്ലേദാദാ? "അടുത്തു കൂടെ പലഹാരങ്ങള്‍ നിറച്ച അടുക്കുപാത്രവുമായി നടന്നു പോയ ജനറല്‍ സ്റൊഴ്സില്‍ വേലക്ക് നില്‍ക്കുന്ന പയ്യന്‍ ചോദിച്ചു .

"നമുക്ക് ഒക്കെ എന്നും നോമ്പ്കാലം അല്ലെ മോനെ "കാസിം ഷെയ്ഖ് തൊണ്ണ കാട്ടിചിരിച്ചു .ഇത് വരെ നോമ്പ് നോക്കാത്തതിന്‍റെ ജാള്യം അയാള്‍  ആ ചിരിയില്‍ മറയ്ക്കാന്‍ ശ്രമിച്ചു .

മല്ലിയുടെ മുറിവുകളില്‍ ഈച്ച വന്നിരിക്കുന്നത് ഒഴിവാക്കാന്‍  അയാള്‍ അവളെ തന്‍റെ വിരി കൊണ്ട് പുതപ്പിച്ചു .തല വഴി മൂടിയത് കൊണ്ട് അവള്‍ക്കു ശ്വാസം മുട്ടി .അവള്‍ പുതപ്പ് ഇളക്കി മാറ്റാന്‍ ശ്രമിച്ചു .

"അടങ്ങിക്കിടക്ക് ,ഉറങ്ങാന്‍ നോക്ക് "

തന്‍റെ ശരീരത്തില്‍ കാട്ടുചെള്ളുകള്‍ അരിച്ചു നടക്കുമ്പോലെ തോന്നിയത് കൊണ്ട് മല്ലി പുതപ്പ് വീണ്ടും വീണ്ടും ദേഹത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചു .അപ്പോഴെല്ലാം ഷെയ്ക്ക് അവളെ വീണ്ടും പുതപ്പിച്ചു .മുഖമടക്കം മൂടി അവള്‍ പുതപ്പ് മാറ്റാതിരിക്കാന്‍ അയാള്‍ അവളുടെ രണ്ടു കയ്യും കൂടി പിടിച്ചു വെച്ചു .

"നോക്ക് ,വലിയ വലിയ ആള്‍ക്കാര്‍ ,രാത്രിയില്‍ എങ്ങോട്ടൊക്കെയോ പോകുന്നു .അവര്‍ക്ക് പേടിയാകും നിന്റെയീ മുഖം കണ്ടാല്‍ ,ഉറങ്ങിക്കോ "

"എനിക്ക് ഉറക്കം വരുന്നില്ല അബ്ബാ "എന്ന് പറഞ്ഞു വീണ്ടും മല്ലി പുതപ്പ് നീക്കി .കാസിം ഷേയ്ക്കിനു ദേഷ്യം വന്നു .ലോലെയുടെ നവാബിനെ ധിക്കരിക്കുകയോ ?അയാള്‍ ദേഷ്യത്തോടെ അവളെ ഒന്നാകെ പുതപ്പുകൊണ്ട് മൂടി മുതുകില്‍ തുടരെ നല്ല ഇടി വെച്ച് കൊടുത്തു.

"ഈഈ ഈ "മല്ലി ശബ്ദമില്ലാതെയും കണ്ണീരില്ലാതെയും കരഞ്ഞു. പിന്നെയവള്‍ പുതപ്പ് നീക്കാന്‍ ശ്രമിച്ചില്ല .നട്ടെല്ല് തന്നെ ഊരിത്തെറിച്ചു പോയാല്‍ പിന്നെ എന്ത് ?

കാസിം ഷെയ്ഖ് തന്‍റെ തലപ്പാവ് അഴിച്ചു കെട്ടി തന്‍റെ താടിരോമങ്ങള്‍ തിരുപ്പിടിച്ചു ചിന്തയില്‍ മുഴുകി .

"ഞാന്‍ ചത്തു പോകുമോ അബ്ബാ?"മല്ലി പുതപ്പിനുള്ളില്‍ നിന്ന് ചോദിച്ചു
"ഉം" ;അയാള്‍ അലക്ഷ്യമായി മൂളി ."നീ മാത്രമല്ല ഞാനും ഈ നില്‍ക്കുന്നവരും എല്ലാം ചത്തു പോകും "

"നാളെ ചത്തുപോകുമായിരിക്കുമോ?;ഇല്ലെങ്കില്‍എനിക്കൊരു ചെരുപ്പ് വാങ്ങിത്തരണം " അവളുടെ ഒച്ചയില്‍ അപ്പോഴും പ്രതീക്ഷ നിഴലിച്ചിരുന്നു

"പിന്നേ ,നാളെ നിന്‍റെ കല്യാണം  ആണല്ലോ ".

 .അയാള്‍ പരിഹസിച്ചു ,കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം എന്തോ ആലോചിച്ചു നെടുവീര്‍പ്പിട്ടു കൊണ്ട് അയാള്‍ പറഞ്ഞു  ."അല്ലാഹ് ,അവന്‍  ആണ് അതൊക്കെ തീരുമാനിക്കുക .അറിയില്ലേ? "

"ചത്തോടാ?" എന്ന് ചോദിച്ചു പ്ലാട്ഫോര്മില്‍ കറങ്ങി നടന്നിരുന്ന പോലീസുകാരന്‍ മല്ലിയുടെ ദേഹത്ത് ലാത്തി കൊണ്ട് കുത്തി നോക്കി.ഇടക്കൊക്കെ അനധികൃതമായി ട്രെയിനില്‍ നിലക്കടല കച്ചവടം നടത്തുന്നു എന്ന പേര് പറഞ്ഞു അയാള്‍ അവളെ ഭോഗിക്കുമായിരുന്നു.

"ചത്തിട്ടില്ലെങ്കില്‍ ഇപ്പോഴും ..!അതിനായിരിക്കും .." .കാസിം  ഷെയ്ക്ക് അയാളെ പൊള്ളയായഒരു നോട്ടം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല .

കാസിം ഷെയ്ക്കിന് വീണ്ടും വിശപ്പ്‌ തുടങ്ങിയിരുന്നു .പ്ലട്ഫോര്മിലെ കാന്റീനില്‍ നിന്ന് എന്തെങ്കിലും വാങ്ങി വരാന്‍ അയാള്‍ തീരുമാനിച്ചു ."നിനക്ക് വിശക്കുന്നുണ്ടോ?,ഉറങ്ങരുത് ,ഞാന്‍ ഭക്ഷണം വാങ്ങിച്ചു വരാം കേട്ടോ "എന്ന് അവളോട്‌ പറഞ്ഞു അയാള്‍ കാന്‍റീനു നേരെ നടന്നു .

ലോലെ വലിയ ഒരു ടൂറിസ്റ്റ്‌ സ്റ്റേഷന്‍ ആണ് .സീസണിലും അല്ലാത്തപ്പോഴും ടൂറിസ്റ്റുകള്‍ക്ക് താല്‍പ്പര്യമുള്ള വസ്ത്രങ്ങള്‍ ,കണ്ണടകള്‍ ,ചെരുപ്പുകള്‍ ,മറ്റു കൌശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന  ഒരു സ്റ്റാള്‍ ഉണ്ട് പൈലറ്റ്സ് ലോബിക്ക് അടുത്തായി . അവിടെ നിറമുള്ള  പ്രകാശം പൊഴിക്കുന്ന ബള്‍ബുകള്‍ കൊണ്ട്അലങ്കരിച്ചു  ചില്ലലമാരയില്‍  അടുക്കി വെച്ചിരിക്കുന്ന ചെരുപ്പുകള്‍ കണ്ടപ്പോള്‍ അയാള്‍ നിന്നു.അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഒരെണ്ണം അയാള്‍ തിരഞ്ഞെടുത്തു .

   റെയില്‍വെ സ്റ്റേഷനില്‍ മൂന്നിരട്ടി വില കൊടുക്കണം എല്ലാറ്റിനും .അത് കൊണ്ട് അയാളുടെ കീശ കാലിയായി ,ഏതാനും ചില്ലറത്തുട്ടുകള്‍ മാത്രമേ ശേഷിച്ചുള്ളൂ .ഇനി ഭക്ഷണം ??കുറച്ചോന്നാലോചിച്ചു അയാള്‍ തിരിഞ്ഞു നടന്നു .

അയാള്‍ ചെല്ലുമ്പോഴും  മല്ലി ആ കിടപ്പ് കിടക്കുകയായിരുന്നു ,വേദനകളില്‍ നിന്നു ചെറിയ ഒരാശ്വാസം കിട്ടിയ സമയത്ത് അവള്‍ ഉറങ്ങാന്‍ തുടങ്ങുയായിരുന്നു .അയാള്‍ കടലാസു പൊതി അഴിച്ചു ആ ചെരുപ്പ് അവളെ അണിയിച്ചു .നല്ല പാകം .

       പുതപ്പ് നീങ്ങി വെളിവായ മല്ലിയുടെ മുഖത്ത് ഉറക്കത്തിലും ഒരു ചിരി വിരിഞ്ഞു.താന്‍ ഇന്ന് മുഴുവന്‍ ഒന്നും കഴിച്ചിട്ടില്ല എന്ന് കാസിം ഷെയ്ക്ക് ഓര്‍ത്തു . വയറ്റില്‍ മുരളുന്ന പുലിയെ ഭാണ്ഡത്തില്‍ നിന്നെടുത്ത കുപ്പിയിലെ  വെള്ളം ഒഴിച്ച് അടക്കി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍  അയാള്‍ ചിന്തിച്ചിരുന്നത് റമദാനെ കുറിച്ചായിരുന്നു."നാളെ നോമ്പ്‌ പിടിക്കണം". തന്‍റെ നോമ്പ്‌ പടച്ചവന്‍ സ്വീകരിക്കുമോ എന്നൊന്നും അയാള്‍ക്ക് അറിയില്ലായിരുന്നു .എങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ അയാള്‍ ഉരുവിട്ടു."നവൈത്തു സൌമാഗദിന്‍ .......

(നവൈത്തു സൌമാഗദിന്‍ ,,എന്ന് തുടങ്ങുന്ന അറബിവാക്യം ചൊല്ലിയാണ് മുസ്ലിംകള്‍ നോമ്പ്‌ പിടിക്കാന്‍ മനസ്സാലും ശരീരത്താലും ഉറപ്പിക്കുന്നത് )

40 comments:

  1. സിയാഫ്.

    ബ്ലോഗ്‌ വായനയിലേക്ക് ഇപ്പോള്‍ തിരിച്ചെത്തിയതേ ഉള്ളൂ .

    അപ്പോള്‍ കണ്ടത് ഹൃദ്യമായ ഈ കഥയും.

    വേദനിക്കുന്ന ഹൃദയങ്ങളുടെ ഭാഷ മുമ്പും ഞാന്‍ ഇവിടെ വായിച്ചിട്ടുണ്ട്. അത് വായക്കാരുടെ വേദനയായി മാറുന്ന രചന വൈഭവവും അറിഞ്ഞിട്ടുണ്ട്.

    ഈ വായനയും മനസ്സിനെ തൊട്ടു.

    റംസാന്‍...പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  2. വായിച്ചു.ഒന്നും കൂടി വായിക്കണം.

    ReplyDelete
  3. ചില അനുഭവങ്ങളില്‍ നിന്നുമാണല്ലോ കഥകളും രൂപപ്പെടുന്നത്, അത് കൊണ്ട് തന്നെ കഥയിലെ വേദന കണ്ണ് നനയിച്ചുവെങ്കിലും അക കണ്ണ് തുറപ്പിച്ചു.
    സത്യത്തില്‍ ഇത്തരം "കാസിം ഷെയ്ക്ക്" മുമ്പില്‍ നമ്മള്‍ എത്ര നിസ്സാരര്‍.
    നന്ദി ഈ വായന സമ്മാനിച്ചതിന്

    ReplyDelete
  4. വേദനയുടെ ഈ 'വര്‍ത്തമാന'ങ്ങള്‍ക്ക് ആശംസകള്‍ സിയാഫ്‌.....-

    ReplyDelete
  5. കണ്‍ മുന്നില്‍ കാണുന്ന ജീവിതങ്ങളെ ഭാവനയുടെ അകമ്പടിചെര്‍ത്താണല്ലോ ഒരു കഥ മെനയപ്പെടുന്നത്.ഇങ്ങനെ എത്ര എത്ര ജീവിതങ്ങള്‍. റെയില്‍ വേ സ്റ്റേഷന്‍ എന്ന കൊട്ടാരത്തിലെ അന്തേവാസികള്‍.
    വളരെ നന്നായി എഴുതി.

    ReplyDelete
  6. കാസീം ഷെയ്ക്ക്മാരെക്കാള്‍ കൂടുതല്‍ മല്ലിമാരെ തേടുന്നതാണ് നമ്മുടെ ലോകം. ഒരു നിമിഷം കാസിം ഷെയ്ക്കിനെപ്പോലെ ആകാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്ന് കാണാനോ മനസ്സിലാക്കാനോ ശ്രമിച്ചിരുന്നെങ്കില്‍....
    അപ്പോഴും എന്നും നോമ്പ്‌ നോക്കുന്നവര്‍ കുറയാന്‍ വഴിയില്ല.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  7. അനുഭവം കഥയായി മാറുന്നു.

    റെയില്‍വേ ജീവിതം സിയാഫിന് മറ്റെങ്ങുനിന്നും കിട്ടാത്തത്ര ജീവിതക്കഴ്ചകള്‍ നല്‍കിയിട്ടുണ്ടാവും, സിയാഫിലെ കഥാകാരന്‍ അത്തരം അനുഭവങ്ങളെ ഭാവനയുടെ തൊങ്ങലു ചേര്‍ത്ത് അവതരിപ്പിക്കുമ്പോള്‍ , കരള്‍ തുരക്കുന്ന കൂരമ്പായും,നടുക്കമായുമൊക്കെ അത് വായനക്കാരനിലേക്കു പതിക്കുന്നു. സിയാഫ് കഥകളുടെ വായന ആഹ്ലാദകരമായ അനുഭവവഴികളിലേക്കു തന്നെയാണ് നയിക്കുക എന്ന് ഞാന്‍ പറയില്ല. പക്ഷേ, ഒരു കഥയുടെ വായനയില്‍ നിന്ന് എന്നെപ്പോലുള്ള സാധാരണ വായനക്കാര്‍ പ്രതീക്ഷിക്കുന്നതെന്തോ., അത് ഇവിടെനിന്നും ലഭിക്കുന്നുണ്ട്. ബ്ലോഗുകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളായി സിയാഫ് മാറുന്നത് അതുകൊണ്ടാണ്.

    ReplyDelete
  8. അരികുകളിലേക്കു തള്ളിമാറ്റപ്പെടുന്ന ജീവിതങ്ങളെ, അവയുടെ ദൈന്യതയെ അസ്ത്ര മൂർച്ചയോടെ വായനക്കാരന്റെ മനസ്സിൽ പതിപ്പിച്ച് നോവുണർത്തുന്നതിൽ ഈ കഥ വിജയിക്കുന്നു.

    ReplyDelete
  9. കാസിം ഷെയ്ഖ് മനസ്സില്‍ തൊട്ടു ..വളരെ തന്മയത്വത്തോടെ കാര്യങ്ങള്‍ പറഞ്ഞു സിയാഫ്.

    ReplyDelete
  10. സിയാഫിന്റെ കഥകള്‍ വായിച്ച് ഞാന്‍ അദ്ഭുതപ്പെടുകയാണ്. പ്രതിഭയുടെ കവിഞ്ഞൊഴുക്ക്.

    ReplyDelete
  11. ഈ പുഴയുടെ ഒഴുക്ക് നിയ്ക്കും ഇഷ്ടമാണ്‍...ചിലപ്പോള്‍ അത്ഭുതമാണ്‍...!

    അഭിനന്ദനങ്ങള്‍. സിയാഫ്...!

    ReplyDelete
  12. മനോഹരമായ ഒരു കഥ. കഥ വായിക്കുമ്പോള്‍ വായനക്കാര്‍ എത്രത്തോളം അതില്‍ മുഴുകിപ്പോകുന്നു എന്നതാണ് ഓരോ കഥയുടെയും മികവിന്റെ അളവ് കോല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കഥ വായിച്ചു കഴിഞ്ഞും അതിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നെങ്കില്‍ , മനസ്സിനെ അസ്വസ്ഥമാക്കുന്നെങ്കില്‍ കഥാകാരന്റെ കഴിവിന് മറ്റൊരു സാക്ഷ്യം വേണ്ട..

    ReplyDelete
  13. മനോഹരമായ വായനാനുഭവം സമ്മാനിക്കുന്നതാണീ കഥ. മനസ്സില്‍ കാസീം ഷെയ്ക്ക് നിറഞ്ഞ് നില്‍ക്കുന്നു..അഭിനന്ദനങ്ങള്‍ കഥാകാരാ...

    ReplyDelete
  14. കൂടുതൽ ഒന്നും പറയുന്നില്ലാ.....ഇന്നിന്റെ, നാളെയുടെ കഥാകാരാ...എന്റെ നല്ല നമസ്കാരം

    ReplyDelete
  15. മനസ്സിന്റെ ആഴ്ത്ത്തിക്ലേക്ക് ഇറങ്ങിച്ചെന്നു ഒരു തീപ്പൊരിയായി അവശേഷിപ്പിക്കുന്ന കഥകള്‍ സിയാഫ് ഭായിയുടെ തൂലിക തുമ്പിന്റെ സവിശേഷതയാണ്. കാസിം ഷെയ്ക്കും ഒരു നൊമ്പരം പടര്‍ത്തുന്നു. ആശംസകള്‍ ഭായ്..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. മനോഹരമായ ഭാഷയും ഉള്ളില്‍ തട്ടുന്ന കഥ പറച്ചിലും.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. പ്രിയ സിയാഫ് ,
    കഥ വായിച്ചു.കാസിം ഷേക്കിനേയും മല്ലിയേയും പോലെയുള്ള നിസ്സഹായരായ മനുഷ്യ ജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ നന്നായി വരച്ചിട്ടുണ്ട് ഈ കഥയിലെ ഓരോ വരികളിലും.ആദ്യാവസാനം വല്ലാത്തൊരു ആകാംഷയോടെ വായിക്കുവാന്‍ കഴിഞ്ഞു.കഥ ഇഷ്ട്ടപ്പെട്ടു എങ്കിലും അക്ഷരത്തെറ്റുകള്‍ വായനയില്‍ കല്ലുകടി ഉണ്ടാക്കുന്നു എന്ന് വിഷമത്തോടെ പറഞ്ഞോട്ടെ .മാത്രമല്ല എഡിറ്റിംഗ് ഇനിയും ആവശ്യമുണ്ട് ഈ കഥയ്ക്ക് എന്ന് തോന്നുന്നു.
    ഓരോ വരികളും എടുത്ത് പറയുന്നില്ല.സിയാഫിനെപോലെ നന്നായി എഴുതുന്നവരോട് ഇങ്ങനെ പറയാന്‍ പാടുണ്ടോ എന്ന് അറിയില്ല.

    "അബ്ബ "എന്ന് വിളിക്കുമ്പോള്‍ മല്ലിക്ക് പിതൃതുല്യനാണ് കാസിം ഷേക്ക്‌ എന്ന് കരുതട്ടെ.കഥാന്ത്യത്തില്‍ മല്ലി ആശുപത്രി കെട്ടിടത്തിന്‍റെ വരാന്തയില്‍ തന്നെയല്ലേ."നാളെ നോമ്പ് പിടിക്കണം"എന്ന് കാസീം ഷേക്ക് പ്ലാറ്റ് ഫോമില്‍ ഇരുന്ന്‌ ചിന്തിക്കുന്നതൊക്കെ ഫ്ലാഷ് ബാക്ക് തന്നെയല്ലേ .അതോ എന്‍റെ വായനയുടെ പ്രശ്നമൊ ?,എങ്കില്‍ ക്ഷമിക്കണം.

    ആശംസകള്‍....
    സസ്നേഹം
    സുജ

    ReplyDelete
    Replies
    1. പ്രിയ സുജ
      അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കി എഡിറ്റ് ചെയ്ത ശേഷം ആണ് ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്തത് .എങ്കിലുംഇനിയും ശ്രദ്ധയില്‍ പെടാതെ അവശേഷിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയതിനു നന്ദി .കാസിം ഷയ്ക്കിനെയും മല്ലിയെയും ആശുപത്രി വരാന്തയില്‍ നിന്ന് പുറത്താക്കിയതായി അതില്‍ പറയുന്നുണ്ട് .അവിടെ നിന്ന് അവര്‍ റെയില്‍ വെ സ്റ്റേഷനില്‍ എത്തിയതും സൂചിപ്പിക്കുന്നുണ്ട് .കാസിം ഷെയ്ക്ക് അവര്‍ക്ക് പിത്രുതുല്യന്‍ ആണെന്ന് ഒന്നും വിവക്ഷയില്ല .മുതിര്‍ന്ന ഒരാളെ എല്ലാവരും വിളിക്കുന്നത്‌ പോലെ അവളും വിളിക്കുന്നു എന്നേയുള്ളൂ .എന്ന് തന്നെയല്ല അവര്‍ തമ്മില്‍ അത്ര വലിയ ആത്മബന്ധം ഒന്നും ഇല്ല താനും .പ്ലാട്ഫോമില്‍ കാണുന്ന രണ്ടു പേര്‍ .അതില്‍ കൂടുതല്‍ ബന്ധം ഒന്നും കല്പ്പിക്കെണ്ടാതില്ല ..ക്രിയാത്മകമായ വായനക്ക് നന്ദി ..

      Delete
  20. ഹൃദ്യമായി അവതരിപ്പിച്ചു...
    നല്ല ഒരു കഥാകാരന്റെ ജീനുകള്‍ നിങ്ങളിലുന്ടെന്നു ഇത്തരം കഥകള്‍ വെളിവാക്കുന്നു...
    ആശംസകള്‍...

    ReplyDelete
  21. ഹൃദയ സ്പര്‍ശിയായി ഈ കഥ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  22. ജീവിതഗന്ധിയായ കഥ നല്ല പശ്ചാത്തലമൊരുക്കി സുന്ദരമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു. റമദാനിലെയ്ക്ക്, നന്മ്മയിലെയ്ക്ക്, മനസ്സിന്റെ വിശുധിയിലെയ്ക്ക് ഒക്കെ വായനക്കാരനെ കൂട്ടിക്കൊണ്ടു പോയി കഥ നിര്‍ത്തിയത് ഉചിതമായി.

    ReplyDelete
  23. ഈ കഥ വായിച്ചതിനു ശേഷം, കാസിമിനെ പോലെയോ മല്ലിയെപോലെയോ ഉള്ള ആളുകളോട് നമുക്കുണ്ടാകുന്ന മാനസികാവസ്ഥയില്‍ കുറച്ചു മനുഷ്യത്വം ഉണ്ടാകുമെങ്കില്‍ ( അങ്ങിനെ ആഗ്രഹിക്കുന്നു) കഥാകാരാ ...................! ദാരിദ്ര്യത്തിന്റെ ക്രൂരത വല്ലാതെ കയ്ക്കുന്നു.

    ReplyDelete
  24. ഇന്നലെ വന്ന് വായിച്ചിരുന്നു, ഇന്ന് ഒന്നുകൂടി വായിച്ചു. നന്നായി, ഉഗ്രന്‍, മനോഹരം എന്നൊക്കെ ഇനിയുമെങ്ങിനെ എഴുതുമെന്നാലോചിച്ച് കമന്‍റാതെ പോയതായിരുന്നു സിയാഫ്.

    ReplyDelete
  25. കാസിം ഷെയ്ക്ക് ഒരു സൂഫി ഹൃദയമുള്ള ആളാണെന്നു വ്യക്തം.
    സിയാഫിന്റെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല
    ഇതിലടങ്ങിയ മാനവികതയുടെ സന്ദേശത്തെ ഞാന്‍
    ഹൃദയത്തില്‍ നിന്ന് നമിക്കുന്നു.

    ReplyDelete
  26. റമളാന്‍ ആയപ്പോള്‍ നോമ്പുമായി ബന്ദപ്പെട്ട ധാരാളം കഥകളും ലേഖനങ്ങളും ഓര്‍മ്മ കുറിപ്പുകളും ഒക്കെ വായിച്ചിട്ടുണ്ട്... അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ കഥ ..
    മനസ്സില്‍ നമയുടെ വേരുള്ളവരുടെ കഥാ പാത്രങ്ങളില്‍ അതിന്റെ ഫലങ്ങള്‍ കാണും....
    ഇക്കായുടെ മനസ്സിലെ നന്മ എന്നും നിറഞ്ഞു തന്നെയിരിക്കട്ടെ......

    ReplyDelete
  27. കാസിം ഷെയ് ഖിനെ പ്പോലെ എത്ര ജന്മങ്ങള്‍ എല്ലാം ഉണ്ടായ്യിട്ടും ഇല്ലാതായ ഒരു വിഭാഗം ചേരിയിലും മറ്റും ഇരുന്നു ദൈവത്തെ കാണുന്നു മനസ്സാ ആരാധിക്കുന്നു സ്തുതിക്കുന്നു

    ReplyDelete
  28. ഇയാളെന്നെ വീണ്ടും കരയിച്ചു.... ഞങ്ങളൊക്കെ എന്തു തെറ്റ് ചെയ്തിട്ടാ സിയാഫെ ഈ ക്രൂരത? പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥ ആമിയുടെ ചിത്രപുസ്തകത്തില്‍ ഉടന്‍ പ്രതീക്ഷിക്കുന്നു....:)

    jokes apart, കാസിം ഷെയ്ക്കും, മല്ലിയും ഒരു നൊമ്പരമായി. ഇത്തരക്കാരുടെ വിശപ്പിനോടും, ദാരിദ്ര്യത്തോടും താദാത്മ്യം പ്രാപിക്കാന്‍ ഉള്ള ഒരു ശ്രമമല്ലേ റംസാന്‍ നോമ്പ്? ആ മാനസികാവസ്ഥ/ശാരീരികാവസ്ഥ ഒരു പരിധി വരെ സമ്പന്നരും അനുഭവിച്ചറിയുമ്പോള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എണ്ണപ്പെട്ട ദിനങ്ങളിലെ സക്കാത്തിനപ്പുറം.....

    ReplyDelete
  29. റയില്‍വെ പ്ലാറ്റ്ഫോമുകളില്‍ നമ്മള്‍ കണ്ടില്ലെന്നു നടിച്ചു കടന്നു പോകുന്ന മല്ലിയെപ്പോലെ ഖാസിം ഷെയ്ക്കിനെപ്പോലെ എത്ര എത്ര മനുഷ്യ ജന്മങ്ങള്‍. എല്ലാ വികാര വിചാരങ്ങളുമുള്ള പച്ച മനുഷ്യര്‍. അവരിലേക്ക്‌ ഇറങ്ങി ചെന്നാല്‍ ചിലപ്പോള്‍ നമുക്ക് ബോധ്യമാവും 'മനുഷ്യത്വം, കരുണ, ആര്‍ദ്രത' പോലുള്ള വാക്കുകളുടെ അര്‍ത്ഥ വ്യാപ്തി.

    മല്ലിയുടെ പൊട്ടി ഒലിക്കുന്ന വൃണങ്ങളും ഈച്ചകള്‍ പൊതിയുന്ന ദേഹവും വായനക്കിടയില്‍ മടുപ്പുളവാക്കുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. ഇവിടെ കഥാകാരന്‍ ചില ജീവിത കാഴ്ചകളെ നേര്‍ക്ക്‌ നേര്‍ പകര്‍ത്തി എഴുതുകയാണെന്ന്.

    നിരാശ്രയയായ മല്ലിയുടെ രക്ഷകനായി മാറിയ ഖാസിം ഷെയ്ക്കും, ചത്തില്ലെങ്കില്‍ ഇനിയും ഭോഗിക്കാന്‍ അവസരം പാര്‍ത്തു നടക്കുന്ന പോലീസുകാരനും നമ്മെ നന്മ-തിന്മകളുടെ മാനദണ്ഡം കുടിലും കൊട്ടാരവും അല്ല എന്ന് ഓര്‍മ്മപ്പെടുത്താന്‍ പോന്ന കഥാ പാത്രങ്ങളായി.

    പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ മനസ്സിന്റെ വിങ്ങലായിത്തീരുന്ന അനുഭവങ്ങളോ നേര്‍ക്കാഴ്ച്ചകാളോ കഥകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഉപരിപ്ലവമായ വായനക്കപ്പുറം അത് ഏറെ റിയലിസ്റ്റിക് ആയി അനുവാചക ഹൃദയങ്ങളിലേക്ക് കടന്നു ചെല്ലുന്നു.

    നല്ല നിരീക്ഷണ പാടവവും അവതരണ മികവും സിയാഫിന്റെ ചില കഥകളെ എനിക്കും പ്രിയപ്പെട്ടതാക്കുന്നു. കാരണം അതില്‍ പച്ചയായ ജീവിതമുണ്ട്. മനുഷ്യ പക്ഷത്തു നിന്നുള്ള ചിന്തകള്‍ ഉണ്ട്. ചിലത് കാണാതെ പോകരുതെന്ന് ഉദ്ഘോഷിക്കുന്ന സന്ദേശമുണ്ട്.

    ReplyDelete
  30. പതിവു പോലെ, ഹൃദയം തൊടുന്ന എഴുത്ത്...

    ReplyDelete
  31. സിയാഫ്ജി, വീണ്ടും മനോഹരമായ ഒരു കഥ..

    കാസിം ഷൈയ്കിന്റെ അല്ലെങ്കിൽ ആരുടെ നോമ്പാണു പടച്ചോൻ സ്വീകരിക്കുക.

    ഇല്ലായ്മകൾ രൂപപ്പെടുത്തിയ രൂക്ഷത പെരുമാറ്റത്തിലുണ്ടാകാമെങ്കിലും
    ഇവരും മനുഷ്യരാണു, രേഖകളിൽ പെടാതെ കഷ്ടപാടുകളിലൂടെ അവർ മരിച്ച് പോകുന്നു... വേദനയായി എഴുത്ത്

    ReplyDelete
  32. കുറച്ചു ദിവസം മുമ്പ് ഫേസ്ബുക്കില്‍ പറന്നു നടന്ന ഒരു പോസ്റ്റുണ്ട് ..ഒരു സോമാലിയക്കാരന്‍, സൌദി മുഫ്തിയോട് ,ഒരു നേരവും ഭക്ഷണം കഴിക്കാതെ നോമ്പെടുത്താല്‍ ശേരിയാകുമോ എന്ന് ചോദിക്കുന്ന ,ആരുടേയും മനസ്സലിയിക്കുന്ന ചോദ്യം .അത് പോലെയൊരു ഫീല്‍ തന്നു കാസിം ഷെയ്ക്ക് എന്ന കഥാപാത്രവും ,,, കഥയുടെ അവസാനം ചെരുപ്പുമായി വരുന്ന അയാള്‍ ,മല്ലി മരിച്ചു കിടക്കുന്നത് കണ്ട് കൊണ്ട് കഥ തീര്‍ക്കാതെ ,അത് നോമ്പുമായി കണക്റ്റ് ചെയ്തപ്പോള്‍ പതിവ് ക്ലൈമാക്സ്ല്‍ നിന്നും വേറിട്ട മികച്ച ഒരു കഥയായി എന്ന് പറയാതിരിക്കാന്‍ വയ്യ ,,

    ReplyDelete
  33. നമുക്ക് ചുറ്റും നാം കണ്ടിട്ടും കാണാതെ പോകുന്ന മനുഷ്യ ജന്മങ്ങള്‍. കാസിം ശൈഖിന്റെ, മല്ലിയുടെ വേദന കാര്‍ന്നു തിന്നുന്ന ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍.!നിസ്സാര പ്രശ്നങ്ങള്‍ക്ക് ദൈവത്തെ പഴിക്കുന്നവര്‍ കാസിം ഷെയ്കിനെ മാതൃകയാക്കണം.വേദന തിന്ന് ജീവിക്കുന്ന ഇത്തരക്കാര്‍ക്ക് നേരെ സമൂഹത്തിന്റെ കണ്ണുകള്‍ എന്തേ എന്നും അടച്ചു പിടിക്കുന്നത്‌? വേദനിപ്പിക്കുന്ന വാക്കുകള്‍ വിതറി; വേദനിക്കുന്ന കഥാപാത്രങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപിച്ച സിയാഫിക്കക്ക് എല്ലാ നന്മകളും നേരുന്നു. ഇനിയും ആ തൂലികയില്‍ നിന്ന് ഇത്തരം കഥാപാത്രങ്ങള്‍ ഒഴുകി വരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  34. നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
  35. നന്നായി എഴുതി... ആശംസകൾ

    ReplyDelete
  36. സിയാഫ്‌ ഭായിയുടെ മറ്റൊരു നല്ല പോസ്റ്റ്‌.ആശംസകള്‍...!

    ReplyDelete
  37. വളരെ വൈകിയാണല്ലോ ഞാന്‍ ഈ കഥ കണ്ടത് ...
    ഹൃദയ സ്പര്‍ശിയായ നല്ലൊരു കഥ ...

    ReplyDelete
  38. ബ്ലോഗില്‍ വന്നിട്ടുണ്ടെങ്കിലും, വായിച്ചിട്ടുണ്ടെങ്കിലും

    ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം ലഭിച്ച പ്രതീതി

    നമുക്ക് ചുറ്റും കാണുന്ന കഥാ പാത്രങ്ങളെ വളരെ മനോഹരമായി

    ഇവിടെ അണി നിരത്തി കഥ പറഞ്ഞു തന്നു. നന്നായി എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍, അതില്‍ ഒരു വലിയ കുറവുണ്ടാകും എന്ന് തോന്നുന്നു എന്തായാലും പറയട്ടെ വളരെ വളരെ ഇഷ്ടായി, വീണ്ടും വരാം. എഴുതുക അറിയിക്കുക ആശംസകള്‍

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ